കോൺസ്റ്റാന്റിനോപ്പിൾ ഉപരോധത്തിന്റെ അവസാന ദിവസം, പ്രവാചകപ്രവചനം പുലരുന്ന പുലരി, ഓട്ടോമൻ സൈന്യം പ്രഭാതപ്രാത്ഥനകൾ കഴിഞ്ഞ് രണ്ടുമാസക്കാലമായി തുടരുന്ന ഉപരോധത്തിന്റെ അവസാനഘട്ട പോരാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പ്രധാനികളായ പണ്ഡിതരും സൂഫികളും സൈന്യത്തിന് ഊർജ്ജം പകർന്നുകൊണ്ട് സംസാരിച്ചു. പ്രവാചകർ വാഗ്ദാനം ചെയ്ത ആ മഹാനഗരത്തിലേക്ക് എത്രയും വേഗം പ്രവേശിക്കുന്നതിനായി ഓരോ സൈനികരും കൊതിച്ചു.
സൈനികരുടെ കൂട്ടത്തിൽ വരാനിരിക്കുന്ന യുദ്ധവിജയത്തെ മനസ്സിൽ കണ്ടുകൊണ്ട് പൂർണ പുഞ്ചിരിയോടെ ബുർസയിലെ കറചബേയ് പ്രവിശ്യയിലെ ഉലുബാത് എന്ന ഗ്രാമത്തിൽ നിന്ന് വന്ന ഹസനും ഉണ്ടായിരുന്നു. ഈ പരിശുദ്ധമായ യുദ്ധത്തിലെ പതാകവാഹകനായി തന്നെത്തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനപ്പെട്ട പാഷമാരെയെല്ലാം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. യുദ്ധത്തിൽ മുൻനിരയിൽ നയിക്കേണ്ടവരുടെ പേരുകൾ വായിക്കപ്പെടുന്ന സമയമായപ്പോൾ തന്റെ പേരിനായി അദ്ദേഹം സൂക്ഷമായി കാതോർത്തു. ഒടുവിൽ "ഉലുബാത്‌ലി ഹസൻ" എന്ന് വായിക്കപ്പെട്ടു. വിശ്വസ്തരായ മുപ്പതുപേരെ കൂട്ടി കോൺസ്റ്റാന്റിനോപ്പിൾ നഗരത്തിൽ ഓട്ടോമൻ പതാക സ്ഥാപിക്കാനുള്ള നിർദേശം അദ്ദേഹത്തിന് ലഭിച്ചു.
യുദ്ധം ആരംഭിച്ചു. ഉലുബാത്‌ലി ഹസനും സംഘവും തങ്ങളുടെ ഉദ്യമത്തിലേക്ക് തിരിഞ്ഞു. ഒരു കയ്യിൽ പരിചയും മറു കയ്യിൽ പതാകയുമായി നഗരത്തിന്റെ കൂറ്റൻ ചുമരുകളിലേക്ക് ചാരിവെച്ച കോണിയിലൂടെ ഹസൻ കയറാൻ തുടങ്ങി. തനിക്ക് നേരെ വന്ന അമ്പുകളിൽ മിക്കതിനെയും പരിചകൊണ്ട് തടുക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും നാലുഭാഗങ്ങളിൽ നിന്നും തുരുതുരാ വന്നുകൊണ്ടിരുന്ന അമ്പുകളെ പൂർണമായും ചെറുത്തു നില്ക്കാൻ അദ്ദേഹത്തിനായില്ല. കൊടുമ്പിരി കൊള്ളുന്ന യുദ്ധമുഖത്തേക്കും വിദൂരത്തുകാണുന്ന സുൽത്താന്റെ വെള്ളക്കുതിരയിലേക്കും അൽപനേരം നോക്കി ശക്തി വീണ്ടെടുത്ത് ഹസൻ മുന്നോട്ട് കുതിച്ചു. ഒടുവിൽ ദേഹത്ത് തറച്ച എണ്ണമറ്റ അമ്പുകളിൽ നിന്നും വാർന്നൊഴുകുന്ന രക്തത്തിൽ കുളിച്ച് അദ്ദേഹം തന്റെ കയ്യിലെ പതാക കോട്ടക്ക് മുകളിൽ സ്ഥാപിച്ചു. തങ്ങളുടെ പതാക ബൈസന്റൈൻ കോട്ടക്ക് മുകളിൽ പാറിപ്പറക്കുന്നതുകണ്ട സൈന്യത്തിന് മനോധൈര്യം വർധിച്ചു. അവർ ആവേശഭരിതരായി മുന്നോട്ടുകുതിച്ചു. തന്റെ അവസാനശ്വാസവും നില്ക്കുന്നത് വരെ ഹസൻ പതാകയെ സംരക്ഷിച്ചു. ഒടുവിൽ പുഞ്ചിരിയോടെ പതാകക്ക് കീഴിൽ കിടന്ന് അവസാനശ്വാസം വലിച്ചു.[1]
ഹസൻ ചരിത്രമോ സാങ്കല്പികമോ?
ഓട്ടോമൻ സൈന്യത്തിൽ ഹസൻ എന്ന് പേരുള്ള ഒരു പതാകവാഹകൻ ഉണ്ടായിരുന്നു എന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹസൻ ഒരു ചെറുപ്പക്കാരനും മതിയായ സൈനികാഭ്യാസം ലഭിക്കാത്തവനുമായ ഒരു സാധാരക്കാരനായിരുന്നു എന്ന ആഖ്യാനത്തെ ഓട്ടോമൻ ചരിതകരനായ ഹഖാൻ യിൽമാസ് (Hakan Yilmaz) ഖണ്ഡിക്കുന്നുണ്ട്. നിലവിൽ സംപ്രേഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന 'മെഹ്മെദ്: ഫെതിഹ്‌ലെർ സുൽത്താനി' എന്ന തുർക്കിഷ് സീരീസിലടക്കം പല ചരിത്ര ആഖ്യാനങ്ങളിലും ചെറുപ്പക്കാരനായ ഉലുബാത്‌ലി ഹസനെയാണ് ചിത്രീകരിക്കുന്നത്.
![]() |
Ulubatli Hasan's Character in 'Mehmed Fetiher Sultani' |
![]() |
Ulubatli Hasan's Character in 'fetih 1453' |
ഉലുബാത്‌ലി ഹസൻ ഒരു സാങ്കല്പിക കഥാപാത്രമാണ് എന്ന വാദത്തെയാണ് ഹഖാൻ യിൽമാസ് ആദ്യം പൊളിക്കുന്നത്. 'ബാൽബൻ ചവുശ്' എന്ന് പേരുള്ള സൈനികനാണ് ആദ്യമായി കോൺസ്റ്റാന്റിനോപ്പിളിൽ പ്രവേശിച്ചതും പതാക നാട്ടിയതുമെന്നും ഉലുബാത്‌ലി ഹസൻ എന്ന ഒരാൾ ജീവിച്ചിരുന്നില്ല എന്നുമാണ് ചിലർ വാദിക്കുന്നത്.[2] ഉലുബാത്‌ലി ഹസൻ ഒരു മിത്താണ് എന്ന് വാദിക്കുന്നവരിൽ പ്രധാനിയാണ് Feridun M. Emecen എന്ന തുർക്കിഷ് ചരിത്രകാരൻ. പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി നിർമിക്കപ്പെട്ട ഹീറോയിക് കഥാപാത്രമായിട്ടാണ് അദ്ദേഹം ഹസനെ കാണുന്നത്. മധ്യകാല ചരിത്രകാരന്മാരായ Tursun Bey(Ottoman), Kritovoulos(Greek) എന്നിവരുടെയൊന്നും ഗ്രന്ഥങ്ങളിൽ ഉലുബാത്‌ലി ഹസനെക്കുറിച്ച് കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.[3]
എന്നാൽ ഹസൻ ഒരു ചരിത്രപുരുഷനാണെന്നും വെറുമൊരു സാധാരണക്കാരനായിരുന്നില്ലെന്നും ഉസ്മാനികളുടെ ഔദ്യോഗിക പതാകവാഹകൻ (Alemdar) ആയിരുന്നുവെന്നുമാണ് യിൽമാസ് വാദിക്കുന്നത്. കോൺസ്റ്റാന്റിനോപ്പിൾ പതനത്തിന്റെ സാക്ഷിയായ ബൈസാന്റൈൻ ചരിത്രകാരൻ Yorgios Sfrancis തന്റെ Chronicon Maius എന്ന ചരിത്ര ഗ്രന്ഥത്തിൽ ഉസ്മാനികളുടെ പതാകവാഹകനായ ഹസനെ പരാമർശിക്കുന്നുണ്ട് എന്ന് അദ്ദേഹം സ്ഥാപിക്കുന്നു.[4] എന്നാൽ ഇത് പിൽകാലത്ത് എഴുതിച്ചേർക്കേപ്പെട്ടതാണെന്നാണ് എതിർഭാഗം വാദിക്കുന്നത്. അതിനു മറുപടിയായി Sfrancis തന്നെയാണ് 1478 ൽ പ്രസ്തുത ഭാഗം കൂട്ടിച്ചേർത്തത് എന്ന് തെളിയിക്കുന്ന അദ്ദേഹത്തിന്റെ തന്നെ ഗ്രീക്ക് കൈയെഴുത്തുപ്രതി യിൽമാസ് പരസ്യപ്പെടുത്തി.[5] ഇസ്തംബുളിലെ Horhor നഗരത്തിലുള്ള 'അലെംദാർ ബാബ ഹസൻ' എന്ന പേരിലുള്ള ഖബർ ഉലുബാത്‌ലി ഹസന്റേതാണെന്നും യിൽമാസ് അവകാശപ്പെട്ടു.
Miniature of Ulubatli Hasan by Philippe de Mazerolles (1460) |
1460 ൽ Philippe de Mazerolles ദൃക്‌സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തിൽ വരച്ച ഉലുബാത്‌ലി ഹസന്റെ മിനിയേച്ചറിൽ അദ്ദേഹത്തെ മധ്യവസ്കനായ ഒരു കമാൻഡറായാണ് ചിത്രീകരിച്ചത്. ഇതിനെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഹസൻ ഒരു ചരിത്രപുരുഷനാണെന്നും, അനുഭവസമ്പത്തുള്ള സൈനികനായിരുന്നെന്നും ചെറുപ്പക്കാരനായിരുന്നില്ല എന്നും ഹഖാൻ യിൽമാസ് വാദിക്കുന്നത്.
References:
[1] Ulubatlı Hasan(Tarihten Gelen Ses), Ümit Fehmi Sorgunlu
[2] Fetih sırasında İstanbul surlarına bayrağı diken kimdi? Ulubatlı Hasan bir efsane miydi?
[3] FETİH VE KIYAMET 1453 İstanbul’un Fethi ve Kıyamet Senaryoları, Feridun M. Emecen
[4] “Efsane mi, Gerçek mi? Ulubatlı Hasan’ın Varlığını Kanıtlayan Yeni Tarihi Bulgular”
[5] Ulubatlı Hasan ve Surlara Çıkış Ânının Çağdaş Yegâne Çizimi
Ulubatlı Hasan’ın Yeni Keşfedilen Kabri ve Bilinmeyen Gerçek Tarihî Kimliği