"തുർക്കിയുടെ ഉദാരമനസ്കത പക്ഷികളും മൃഗങ്ങളുമടക്കം അനുഭവിക്കുന്നുണ്ട്. ഒരുപാടാളുകൾ അങ്ങാടികളിലും ചന്തകളിലും ചെന്ന് പക്ഷികളെ വിലകൊടുത്തുവാങ്ങിയ ശേഷം സ്വാതന്ത്രരാക്കി പറത്തി വിടുന്നു. അന്ത്യനാളിൽ ദൈവത്തിന്റെയടുത്ത് തങ്ങളുടെ സൽപ്രവർത്തികൾക്ക് അവ സാക്ഷിനിൽക്കുമെന്ന വിശ്വാസമാണവർക്ക്"
പതിനേഴാം നൂറ്റാണ്ടിൽ ഓട്ടോമൻ ഭരണപ്രദേശങ്ങൾ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി ജീൻ ഡി തെവെനോട്ട് (Jean De Thevenot) കുറിച്ചുവെച്ചവരികളാണിത്.[1]പരോപകാരത്തിലും ദാനധർമങ്ങളിലും പരസ്പരം മത്സരിച്ചിരുന്ന തുർക്കികൾ മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളെയും സ്നേഹിച്ചിരുന്നു. ഇസ്താംബൂളിലെ തെരുവുകളിലൂടെ മനുഷ്യർക്കൊപ്പം നിർഭയരായി നായകളും സഞ്ചരിച്ചിരുന്നുവെന്നും അവർക്ക് നൽകാനായി പലരും കയ്യിൽ ഭക്ഷണം കരുതാറുണ്ടായിരുന്നെന്നും പൂച്ചകൾക്കും പക്ഷികളുമായി പ്രത്യേക ചികിത്സാലയങ്ങളുണ്ടായിരുന്നുവെന്നും തുർക്കി സഞ്ചരിച്ച പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
പറവകളോട് ഉസ്മാനികൾ കാണിച്ച മമതയുടെ ഏറ്റവും മനോഹരമായ അടയാളപ്പെടുത്തലാണ് പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഓട്ടോമൻ നിർമിതികളിൽ കണ്ടുവരുന്ന 'പക്ഷിക്കൂടുകൾ'. വീടുകൾ, പള്ളികൾ, മദ്‌റസകൾ, ലൈബ്രറികൾ തുടങ്ങി അധിക നിർമിതികളുടെയും ചുമരുകളിൽ ഉയരത്തിലായി ഇത്തരം പക്ഷിക്കൂടുകൾ പണികഴിപ്പിച്ചിരുന്നു. ചിലപ്പോൾ ചുമരിലെ ഒരു ദ്വാരം പോലെ തോന്നിക്കുന്നതും എന്നാൽ ചിലപ്പോൾ കൊട്ടാരസമാനമായ അലങ്കാരങ്ങളോടെടെയുമാണ് ഇവ പണികഴിപ്പിച്ചിരുന്നത്.
മനുഷ്യരുടെയും മറ്റു മൃഗങ്ങളുടെയും ശല്യമെത്താത്ത രീതിയിൽ ഉയരത്തിൽ വെയിലും ശക്തമായ കാറ്റും ലഭിക്കാത്ത ഭാഗത്താണ് ഇവ സ്ഥാപിച്ചിരുന്നത്. പൂർണമായും ഇഷ്ടിക കൊണ്ട് പണിത ചെറിയ വീട് പോലെ തോന്നിക്കുന്ന ഈ കൂടുകൾ പുറംചുമരിന്റെ ഒരു ഭാഗം തന്നെയായിരുന്നു. ശക്തമായ വെയിലിലും മഴയിലും അലയുന്ന പറവകൾക്ക് സമാധാനത്തോടെ ഒത്തിരി നേരം ഇരിക്കാൻ ഒരിടം നൽകുക എന്നതായിരുന്നു ഈ 'പക്ഷിവീടു'കളുടെ ലക്ഷ്യം.
References
[1]. The travels of Monsieur de Thevenot into the Levant, p.51
സുൽത്താന് ബയസീദ് രണ്ടാമൻ (1481-1512) തന്റെ ഭരണകാലത്ത് 'ബയസീദ് മസ്ജിദി'ന്റെ നിർമാണത്തിന് ഉത്തരവിട്ടപ്പോൾ പള്ളി നിർമിക്കാനുദ്ദേശിച്ച സ്ഥലം നിറയെ പ്രാവുകളുണ്ടായിരുന്നു. നിർമാണപ്രവർത്തങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും പൂർത്തിയായ ശേഷവും പ്രാവുകൾ അവിടെ നിരന്തരം വന്നുകൊണ്ടിരുന്നു. ഇത് കണ്ട സുൽത്താൻ വാർഷിക ബജറ്റിൽ 30 സ്വർണനാണയം ഈ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിനായി മാറ്റിവെച്ചു. ഇതിനായി പള്ളിയിൽ ഒരാളെ നിയമിക്കുകയും ചെയ്തു. പ്രാവുകൾക്ക് അസുഖങ്ങൾ വന്നാൽ ചികിത്സനൽകലും ഇദ്ദേഹത്തിന്റെ ജോലിയായിരുന്നു. തെരുവുനായകൾക്കും മറ്റു മൃഗങ്ങൾക്കും ഭക്ഷണം നൽകുന്നതിനും സുൽത്താൻ പ്രത്യേക ഫണ്ട് നീക്കിവെച്ചിരുന്നു.[2]
പക്ഷികളോടും മൃഗങ്ങളോടും ഓട്ടോമൻ സമൂഹം പുലർത്തിയിരുന്ന ഈ അനുകമ്പയും സ്നേഹവും കാരണമായിത്തന്നെ തുർക്കിയിൽ പല പള്ളികളിലും ഇന്നും പ്രാവുകൾ കൂട്ടം കൂട്ടമായി പറന്നെത്തുന്നത് നമുക്ക് കാണാം.
References
[1]. The travels of Monsieur de Thevenot into the Levant, p.51
[2]Hasan Güneş, Nadide Güneş, Nation Having Internalized Love For The Animals, The Ottomans (Read)