അങ്കാറ യുദ്ധം: ഉസ്മാനികൾക്ക് കനത്ത തിരിച്ചടി

ഉസ്മാനി ദൗലത്തിന്റെ അടിത്തറയിളക്കിയ യുദ്ധമാണ് അങ്കാറ യുദ്ധം.സുൽത്താൻ ബായസീദിന് ശേഷം ഉസ്മാനികൾ പാടെ നാമാവശേഷമാവുമെന്ന് എല്ലാവരും ഭയന്നു പോയ നിമിഷം.

ആർക്കും അത് വരെ തകർക്കാൻ സാധിക്കാതിരുന്ന ഉസ്മാനികളെ ആദ്യമായി തന്റെ സൈനിക ബലത്തിൽ  തിമൂർ മുട്ടു കുത്തിച്ച യുദ്ധം.

സുൽത്താൻ ബായസീദിന്റെ ഭരണത്തിന്റെ ആദ്യ കാലങ്ങൾ ഉസ്മാനികൾക്ക് വിജയത്തിന്റെ കാലമായിരുന്നു. പല നഗരങ്ങളും അദ്ദേഹം അധീനപ്പെടുത്തി. തുടർച്ചയായുള്ള അദ്ദേഹത്തിന്റെ പടയോട്ടങ്ങൾ കോൺസ്റ്റാന്റിനോപ്ൾ രാജാവിന്റെ മനസ്സിൽ ഭയം നിറച്ചു. ഉടനെ തന്നെ ബായസീദ് കോൺസ്റ്റാന്റിനോപ്ളും  കീഴടക്കുമെന്ന് ഭയന്ന കൈസർ ബായസീദിനെ ഒരു പൊതു ശത്രുവായി കാണുന്ന തിമൂറിന് ഒരു കത്തെഴുതി.

"ബായസീദ് തുടർച്ചയായ വിജയം കൈവരിക്കുകയാണ്. ഒട്ടനവധി ശത്രു നഗരങ്ങൾ കീഴടക്കി കഴിഞ്ഞു വൈകാതെ താങ്കളുടെ നഗരങ്ങളും അദ്ദേഹം കൈയ്യടക്കും. താങ്കളുടെ എതിർചേരിയിലുള്ള സുൽത്താൻ അഹമദ് ജലായിറിനെയും കാറാ യൂസുഫിനെയും അദ്ധേഹം സഹായങ്ങൾ ചെയ്ത് കൂടെ കൂടെ നിർത്തുന്നുണ്ട്. അവർ രണ്ട് പേരും ബായസീദിനെ താങ്കളുടെ അധീന പ്രദേശങ്ങൾ കീഴടക്കാൻ പ്രേരിപ്പിക്കുന്നുണ്ട്, അതിനാൽ നിങ്ങൾ എന്നെ സഹായിക്കാൻ തയ്യാറാവണം. ബായസീദിനെതിരെ ഞങ്ങളും നിങ്ങളെ സാഹായിക്കാൻ സന്നദ്ധരാണ്."
ഇന്ത്യയിൽ ഗംഗാ തീരത്ത് ഹരിദ്വാറിലായിരിക്കുമ്പോഴാണ് കൈസർ എഴുതിയ കത്ത് തിമൂറിൻ്റെ കയ്യിൽ എത്തുന്നത് .കിഴക്ക് ഭാഗത്തേക്കുള്ള തൻ്റെ പടയോട്ടങ്ങളിൽ തുടർച്ചയായ വിജയം കൈവരിച്ച് കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഈ കത്ത് വായിച്ചതോടെ അദ്ദേഹത്തിൻ്റെ മനസ്സ് മാറിത്തുടങ്ങി. കിഴക്ക് ലക്ഷ്യമാക്കിയുള്ള തൻ്റെ പടയോട്ടങ്ങൾ അദ്ദേഹം നിർത്തി വെച്ചു. ഉടനെ തന്നെ തിരിച്ച് സമർഖന്ദിലേക്ക് പോകാൻ ഒരുങ്ങി.

സമർഖന്ദിൽ ചെന്ന് ബായസീദിനെതിരെയുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ബായസീദ് ഹംഗറിയും ഓസ്ട്രിയയും കീഴടക്കാനുള്ള സ്വപ്നങ്ങൾ നെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് കൈസറിൻ്റെയും തിമൂറിൻ്റെയും സഖ്യത്തെക്കുറിച്ചറിയുന്നത്.

തിമൂർ ഏഷ്യ മൈനറിലെ പല സ്ഥലങ്ങളും അധിനിവേശം നടത്തി തുടങ്ങി. അസർബൈജാ നും അർമേനിയയും അധീനപ്പെടുത്തി. ബായസീദിനെതിരെ  പ്രത്യക്ഷമായി അദ്ദേഹം രംഗത്തിറങ്ങിയില്ല. രഹസ്യമായി പല പദ്ധതികളും ആവിഷ്കരിച്ചു. ഓട്ടോമൻ സൈന്യത്തിലേക്ക് തന്റെ ചാരന്മാരെ  ഒളിച്ചു കടത്തുകയും ചെയ്തു. ഇവരെല്ലാം യുദ്ധ സമയത്ത് ചേരി മാറി ബായസീദിനെതിരെ പോരാടുകയും ചെയ്തു.

ബായസീദിനെ രോഷാകുലനാക്കാൻ വേണ്ടി കാറാ യൂസുഫിനെ തനിക്ക് വിട്ട് നൽകണം എന്നാവശ്യപ്പെട്ട് തിമൂർ ഒരു  കത്തെഴുതി. ഇല്ലെങ്കിൽ സിറിയയടക്കം പല നഗരങ്ങളും തന്റെ സൈന്യം കീഴടക്കുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ കത്തിന് കടുത്ത ഭാഷയിലാണ് ബായസീദ് മറുപടി നൽകിയത്. അത്യുത്സാഹിയായ തിമൂർ ആ സമയം കൊണ്ട് സിറിയയും ഈജിപ്തും ബാഗ്ദാദും കീഴടക്കിക്കഴിഞ്ഞിരുന്നു. വിവരമറിഞ്ഞയുടനെ ബായസീദ് കാറാ യുസുഫിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ  സിറിയ തിരിച്ചു പിടിക്കാൻ അയക്കുകയും ചെയ്തു.

തിമൂറിന്റെ അടുത്ത ലക്ഷ്യം അസർബൈജാൻ ആയിരുന്നു. പിന്നീട് സിവാസും കീഴടക്കി. ആ സമയത്ത് ബായസീദിന്റെ മകനായ എർതുഗ്രുൽ അവിടെ സേനാധിപനായി ഉണ്ടായിരുന്നു. അവർ അഭയം തേടിയിരുന്ന കോട്ട തകർത്ത് തിമൂറിന്റെ മംഗോളിയൻ സൈന്യം അകത്തു കയറുകയും ബായസീദിന്റെ മകനെയടക്കം സകലരെയും ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തു. ഇത് കൂടെ കേട്ടപ്പോൾ ബായസീദിന്റെ സമനില കൈവിട്ടു. എത്രയും പെട്ടന്ന് പ്രതികാരം ചെയ്യണമെന്നായി.  

ഉടനെ തന്നെ വൻസൈന്യവുമായി സുൽത്താൻ സിവാസിലേക്ക് പുറപ്പെട്ടു. വിവരമറിഞ്ഞ തിമൂർ ഉടനടി സിവാസ് വിട്ടു. അങ്കാറയായിരുന്നു ലക്ഷ്യം. ബായസീദിന്റെ അസാന്നിധ്യം അത് എളുപ്പമാക്കുകയും ചെയ്തു. തിമൂറിന്റെ അക്രമങ്ങൾക്ക് സാക്ഷിയായ സിവാസിലെത്തിയ ബായസീദ് തിമൂർ അങ്കാറ കീഴടക്കാൻ പുറപ്പെട്ട വിവരമാണ് അറിയുന്നത് . ഉടനടി തന്റെ സൈന്യത്തോട് തിരിച്ചു പോകാൻ അദ്ദേഹം കല്പിച്ചു. അപ്പോഴേക്കും അത്രയും ദൂരം സഞ്ചരിച്ചു ക്ഷീണിതരായിരുന്നു സൈന്യം.

ക്ഷീണിച്ച് അങ്കാറക്കടുത്തെത്തിയ സൈന്യവുമായി ബായസീദ് വേട്ടയാടാൻ പുറപ്പെട്ടു. തിമൂറിനെ താൻ വില കല്പിക്കുന്നില്ല എന്ന് തോന്നിപ്പിക്കാനായിരുന്നു ഈ ഉദ്യമം. എന്നാൽ ഇത് കൂടെയായപ്പോൾ സൈന്യം ആകെ തളർന്നു. വേട്ടയാവസാനിപ്പിച്ച്  വെള്ളം കുടിക്കാൻ വേണ്ടി അവർ തിരിച്ചെത്തിയപ്പോഴേക്കും തിമൂർ അവിടേക്കൊഴുകുന്ന അരുവി തടഞ്ഞു നിർത്തിയിരുന്നു.

അങ്ങനെ പരിക്ഷീണിതരായ സൈന്യവുമായാണ് ബായസീദ് തിമൂറുമായി യുദ്ധത്തിനിറങ്ങുന്നത്.  1402 ജൂലൈ 28 ൽ അങ്കാറയിൽ വെച്ച് നടന്ന ഘോരമായ യുദ്ധത്തിൽ അംഗ ബലത്തിലും ആയുധ ബലത്തിലും ബായസീദിന്റെ സൈന്യത്തിന്റെ ഇരട്ടിയുണ്ടായിരുന്ന  തിമൂറിന്റെ മംഗോൾ സൈന്യം വിജയിച്ചു. 
യുദ്ധം തുടങ്ങിയപ്പോൾ  ബായസീദിന്റെ  സൈന്യത്തിൽ  നിന്ന് നേരെത്തെ കയറിപ്പറ്റിയിരുന്ന മംഗോളിയൻ ചാരന്മാർ ചേരി മാറി. സ്വതവേ ക്ഷീണിതരായിരുന്ന  സൈന്യത്തിന്  ഇത് കടുത്ത തിരിച്ചടി നൽകി.

യുദ്ധക്കളത്തിന് പുറത്ത് നിന്ന്  ആവശ്യം  വരുമ്പോൾ  മാത്രം കളത്തിലറിങ്ങിയിരുന്ന തിമൂറിനെ വക വരുത്താൻ വേണ്ടി ഓടിയടുത്തു കൊണ്ടിരുന്ന സുൽത്താൻ ബായസീദ്  മംഗോളിയൻ സൈന്യത്താൽ ബന്ധിയാക്കപ്പെടുകയും ചെയ്തു.


തിമൂറിന്റെ ബന്ധനത്തിൽ കഴിയവെയാണ് 1403 മാർച്ച്‌ മൂന്നിനാണ് ബായസീദ് മരണപ്പെടുന്നത്. അങ്കാറക്ക് ശേഷം തിമൂർ ഇസ്‌നികും ബുർസയും കീഴടക്കി. 8വർഷക്കാലം അനറ്റോളിയ തിമൂറിന്റെ നിയന്ത്രണത്തിലായിരുന്നു. 


References:

1. The History of Islam, by Akbarsha Najeebabadi

2. Osmanlı History 1289-1922, by Mehmet Maksudoğlu

Post a Comment

Previous Post Next Post