വാക്സിനേഷൻ: ഉസ്മാനികൾ ലോകത്തിന് പരിചയപ്പെടുത്തിയ പ്രതിരോധ രീതി

Ottoman Doctors
പകർച്ച വ്യാധികൾ തടയുന്നതിനായി വാക്‌സിനേഷൻ ചെയ്യുന്നവരാണ് നാം. എന്നാൽ ഇന്ന് നാം കാണുന്ന വാക്‌സിനേഷൻ രീതികൾ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നാണ് ഉൽഭവിച്ചതെന്ന സത്യം നമുക്കറിയാമോ?.

മധ്യകാല നാഗരികതകളെ പിടിച്ചുകുലുക്കിയ മഹാമാരിയായിരുന്നു വസൂരി(Smallpox). ബാധിച്ചവർ തുടർജീവിതപ്രതീക്ഷകൾ കൈവിട്ടിരുന്ന കാലമായിരുന്നു അത്. രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കിയ പല പടിഞ്ഞാറൻ കൊളോണിയൽ ശക്തികളും വസൂരിയെ തങ്ങളുടെ ശത്രുരാഷ്ട്രങ്ങളോട് പകതീർക്കാനുള്ള ആയുധമായി പ്രയോഗിക്കുകയും ചെയ്തിരുന്നു.

വസൂരി വന്നാൽ മരണത്തിന് കീഴടങ്ങുക എന്നതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കാതിരുന്ന പാശ്ചാത്യൻ നാഗരികതകൾക്ക് തുടർജീവിതത്തിനുള്ള പ്രതിരോധമാർഗങ്ങൾ കാണിച്ചുകൊടുത്തത് ഓട്ടോമൻ സാമ്രാജ്യമായിരുന്നു എന്നതാണ് യാഥാർഥ്യം. അതെ, ലോകത്തിന് വസൂരിക്കെതിരെയുള്ള വാക്‌സിനേഷന്റെ ആദ്യ രൂപം പരിചയപ്പെടുത്തിയത് ഉസ്മാനികളായിരുന്നു.

1716 ൽ ഓട്ടോമൻ തുർക്കി സന്ദർശിക്കുകയും ഓട്ടോമൻ ഹറമുകളെക്കുറിച്ചും സ്ത്രീജീവിതങ്ങളെക്കുറിച്ചും കൂടുതൽ പഠിക്കുകയും പടിഞ്ഞാറിലുണ്ടായിരുന്ന പല മിഥ്യാധാരണകളെയും തിരുത്തുകയും ചെയ്ത ലേഡി മോന്റഗു (Lady Mary Wortley Montagu) വാണ് തുർക്കികൾ അനുവർത്തിച്ചുപോന്നിരുന്ന വസൂരി പ്രതിരോധ രീതിയിൽ ആകൃഷ്ടയാവുകയും അത് പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തത്. ഇസ്താംബുളിലെ ഇംഗ്ലീഷ് അംബാസഡറായിരുന്ന എഡ്‌വാർഡ് മോന്റഗുവിന്റെ ഭാര്യയായിരുന്ന ഇവർ വസൂരി ബാധിച്ച തന്റെ മക്കളിൽ ഇത് പരീക്ഷിക്കുകയും അതിനെക്കുറിച്ചു വിശദമായി യൂറോപ്പിലേക്കുള്ള തന്റെ കത്തുകളിൽ പരാമർശിക്കുകയും ചെയ്തു.

ഒരു രോഗത്തെ പ്രതിരോധിക്കാൻ അതേ രോഗത്തിന്റെ രോഗകാരക ജീവാണുവിന്റെ ദുർബലമാക്കിയ/നിർജ്ജീവമാക്കിയ അളവ് ശരീരത്തിൽ ഉണ്ടായാൽ മതിയെന്ന് തുർക്കികൾ മനസ്സിലാക്കി. അഥവാ, ഒരു തവണ ആ രോഗം വന്നു കഴിഞ്ഞാൽ ശരീരം പിന്നീട് അതിനെ ചെറുക്കും. ഇതു മനസ്സിലാക്കിയ തുർക്കികൾ വസൂരി ബാധിച്ച ഒരാളുടെ ശരീരത്തിലെ കുരുകളിൽ/മുഴകളിൽ നിന്നുള്ള പഴുപ്പ്, രോഗം ബാധിച്ചിട്ടില്ലാത്തയാളുടെ ശരീരത്തിലേക്ക് കൃത്രിമമായി മുറിവുകൾ/ദ്വാരങ്ങളുണ്ടാക്കി പ്രവേശിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇത് ചെയ്യുക വഴി ആ വ്യക്തിക്കും വസൂരി ബാധിക്കും. പക്ഷെ, അത് പ്രകൃത്യാ വസൂരിബാധിതനാവുന്നയത്ര ഗുരുതരമായിരിക്കില്ല. രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ, രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്യും, ഇതോടെ ആ വ്യക്തിയിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. ഇതിനെ "variolation" എന്നാണ് വിളിക്കുക. വസൂരിയെ ചെറുക്കാനുള്ള ഈ കുത്തിവെപ്പ് പ്രക്രിയ ലേഡി മോന്റഗു മനസ്സിലാക്കുകയും വസൂരിക്ക് പ്രതിവിധികൾ കിട്ടാതെ അലയുകയായിരുന്നു യൂറോപ്യൻ ജനങ്ങൾക്ക് ഇത് പകർന്നു നൽകുകയും ചെയ്തു.

ലേഡി മോന്റഗു ആദ്യമായി ഈ പ്രതിരോധ രീതി ഇംഗ്ലണ്ടിൽ പരിചയപ്പെടുത്തിയപ്പോൾ ചർച്ച് നേതൃത്വവും പല ഡോക്ടർമാരും ഇതിനെതിരെ രംഗത്തുവന്നു. ആരോഗ്യമുള്ളയാളുകളുടെ ശരീരത്തിലുള്ള ഈ കുത്തിവെപ്പിനെ അംഗീകരിക്കാൻ അവർ തയ്യാറായില്ല. ഇസ്താംബുളിൽ ലേഡി മോന്റഗുവിന്റെ ഫാമിലി ഡോക്ടറായിരുന്നു ഡോ. ഇമ്മാനുവൽ റ്റിമോണി (Emmanuel Timoni) 1724 ൽ ഇംഗ്ലണ്ടിലെ ശാസ്ത്രീയ പരീക്ഷണ കേന്ദ്രമായ 'റോയൽ സൊസൈറ്റിയിലേക്ക്' ഈ കുത്തിവപ്പിനെക്കുറിച്ചുള്ള വിശദമായ ശാസ്ത്രീയ രേഖകൾ സമർപ്പിക്കുന്നതോടെയാണ് ഈ പ്രതിരോധ രീതിയോടുള്ള പാശ്ചാത്യ ലോകത്തിന്റെ നിലപാടിൽ കാര്യമായ മാറ്റങ്ങൾ വരുന്നത്. ഈ പ്രതിരോധ രീതി മുസ്‌ലിം നാഗരികതകളിൽ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ടെന്ന ട്രിപ്പോളിയിൽ നിന്നുള്ള അംബാസഡറും അക്കാലത്ത് റോയൽ സൊസൈറ്റിയിൽ അംഗങ്ങളായിരുന്ന മൂന്നു അറബികളിൽ ഒരാളുമായിരുന്ന കാസിം ആഖായുടെ (Cassem Aga) ഉറപ്പു കൂടി ലഭിച്ചതോടെ ഇംഗ്ലണ്ടിലും ഫ്രാൻസിലും ഈ പ്രതിരോധ വാക്‌സിനേഷൻ രീതി ഉപയോഗിച്ച് തുടങ്ങി. വാക്‌സിന്റെ ഉപഞ്ജാതാവായി അറിയപ്പെടുന്ന എഡ്‌വേഡ് ജെന്നറിന്റെ (Edward Jenner) കാലഘട്ടത്തിനും അര നൂറ്റാണ്ടു മുമ്പാണിത്.

വാക്‌സിനേഷന്റെ ഈ ആദ്യ കാലമാതൃകയിൽ നിന്നാണ് വർഷങ്ങൾക്ക് ശേഷം എഡ്‌വേഡ് ജെന്നർ തന്റെ പരീക്ഷണങ്ങൾ നടത്തുന്നത്. മൃഗങ്ങൾക്ക് ബാധിക്കാറുണ്ടായിരുന്ന കൗപോക്സ് (cowpox,ഗോവസൂരി) ബാധിച്ചയാളുകളുടെ ശരീരത്തിൽ നിന്ന് അതിന്റെ പഴുപ്പെടുത്ത് സ്മാൾ പോക്സ് (വസൂരി) ബാധിച്ചവരുടെ ശരീരത്തിൽ കുത്തിവെച്ചാണ് അദ്ദേഹം പരീക്ഷിച്ചത്. താരതമ്യേന വസൂരിയെക്കാൾ കാഠിന്യം കുറഞ്ഞതാണ് ഗോവസൂരി എന്നതിനാൽ തന്നെ ഗോവസൂരി കുത്തിവെച്ചയാളുകൾക്ക് കുറഞ്ഞകാലം കൊണ്ടുതന്നെ ഭേദമാകാൻ തുടങ്ങി. പിന്നീട് ഈയാളുകയിൽ സ്മാൾ പോക്സ് ബാധിച്ചവരുടെ പഴുപ്പ് കുത്തിവെച്ചിട്ടും രോഗം വരാതിരിക്കുക കൂടി ചെയ്തതോടെ കൗപോക്സ് കൊണ്ട് സ്മാൾ പോക്‌സിനെ പ്രതിരോധിക്കാം എന്ന് അദ്ദേഹം മനസ്സിലാക്കി.

തുർക്കികൾ മാതൃക കാണിച്ച കുത്തിവെപ്പ് രീതികളിൽ കൂടുതൽ പഠനങ്ങൾ നടത്തി നിർമ്മിച്ചെടുത്ത വാക്‌സിനുകൾ കാരണമായി വസൂരിയെ പൂർണമായും നിർമാർജനം ചെയ്യാൻ ലോകത്തിന് സാധിച്ചു.

References:

Post a Comment

Previous Post Next Post