![]() |
Sayyids in Ottoman empire, wearing green turbans |
പ്രവാചകരോടെന്ന പോലെ പ്രവാചകകുടുംബത്തോടും അതിയായ ആദരവ് പുലർത്തിയിരുന്നു ഉസ്മാനികൾ. നികുതികളിൽ നിന്നും സൈനിക സേവനങ്ങളിൽ നിന്നും പ്രവാചകകുടുംബത്തിന് പ്രത്യേക ഇളവുകളുണ്ടായിരുന്നതോടൊപ്പം തന്നെ അവർക്ക് ധനസഹായങ്ങൾ നൽകുന്നതിലും ഉസ്മാനികൾ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.
അഹ്‌ലുബൈത്തിന്റെ ക്ഷേമത്തിനും അവരുടെ സാമൂഹിക പദവി നിലനിർത്തുന്നതിനുമായി ഉസ്മാനികൾക്ക് പ്രത്യേക ഭരണകൂടസ്ഥാപനം തന്നെയുണ്ടായിരുന്നു. 'നഖീബുൽ അശ്റാഫ്' എന്ന പേരിലാണ് ഇതിന്റെ തലവൻ അറിയപ്പെട്ടിരുന്നത്. പ്രവാചക പൗത്രന്മാരായ ഹസൻ (റ) വിന്റെ പരമ്പരയിൽ വരുന്നവരെ 'ശരീഫ്' എന്നും ഹുസൈൻ (റ) വിന്റെ പരമ്പരയിൽ വരുന്നവരെ 'സയ്യിദ്' എന്നും വിശേഷിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. രണ്ടുപേരിലേക്കും പരമ്പര ചെന്നെത്തുന്നുണ്ടെങ്കിൽ 'സയ്യിദ് ശരീഫ്' എന്നും വിശേഷിപ്പിച്ചിരുന്നു. (പിന്നീട് അഹ്‌ലുബൈത്ത് എല്ലാവരും 'സയ്യിദ്' എന്നുതന്നെ വിശേഷിപ്പിക്കപ്പെട്ടു) ഇതിൽ നിന്നുമാണ് 'നഖീബുൽ അശ്റാഫ്' എന്ന നാമകരണം ഉത്ഭവിക്കുന്നത്. ഉസ്മാനികൾ പൊതുവെ നബികുടുംബത്തെ 'അമീർ/എമീർ' എന്നും അഭിസംബോധന ചെയ്തിരുന്നു.
സുൽത്താൻ ബായസീദ് ഒന്നാമന്റെ (1389-1402) കാലത്താണ് ഓട്ടോമൻ ഭരണകൂടത്തിൽ ഔദ്യോഗികമായി സയ്യിദുമാരുടെ ക്ഷേമത്തിനായി ഒരു തസ്തിക രൂപപ്പെടുന്നത്. 'നാളിറെ സാദാത്' (Nâzır-ı Sâdât) എന്ന പേരിൽ സയ്യിദുമാരുടെ രേഖകൾ സൂക്ഷിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി ഒരു സ്ഥാപനം നിലാവിൽ വന്നു. സയ്യിദുമാർ തന്നെയാണ് അതിന്റെ തലപ്പത്തുണ്ടായിരുന്നത്. സയ്യിദ് കുടുംബം തെറ്റുകൾ ചെയ്താൽ അവരെ ശിക്ഷിക്കാൻ ഓട്ടോമൻ സുൽത്താന്മാരെക്കാൾ അർഹർ സയ്യിദ് കുടുംബം തന്നെയാണ് എന്ന ചിന്തയിൽ നിന്നാണ് ഈ നിയമനം രൂപപ്പെട്ടത്. ആദ്യമായി ഈ സ്‌ഥാനത്തേക്ക് നിയമിതനായത് സയ്യിദ് അലി നത്ത (Seyid Ali Natta) എന്നവരായിരുന്നു. അദ്ദേഹത്തിന് ശേഷം മകൻ സൈനുൽ ആബിദീൻ നിയമിതനായി. ബയസീദ് രണ്ടാമന്റെ (1481-1512) കാലത്താണ് 'നഖീബുൽ അശ്റാഫ്' എന്ന് ഈ സ്ഥാനം പുനർനാമകരണം ചെയ്യപ്പെട്ടത്. പുനർനാമകരണ ശേഷം ആദ്യമായി സ്ഥാനമേറ്റത് സയ്യിദ് മഹ്മൂദ് എന്നവരായിരുന്നു. ആദ്യകാലങ്ങളിൽ ഈ സ്ഥാനത്തേക്ക് നിയമിതനാവുന്നവർ സയ്യിദ് കുടുംബത്തിലെ അംഗമായിരിക്കണം എന്നത് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. പതിനെട്ടാം നൂറ്റാണ്ടു മുതൽ നിയമിതരായവർ ഭൂരിഭാഗവും വിരമിച്ച ഓട്ടോമൻ ചീഫ്ഖാളിമാരോ ഇസ്താംബൂൾ ഖാളിമാരോ ആയ സയ്യിദുമാരായിരുന്നു. 'നഖീബുൽ അശ്റാഫ്' തസ്തികക്ക് പ്രത്യേക കാലാവധി നിശ്ചയിക്കപ്പെട്ടിരുന്നില്ല. ഒരാൾ നിയമിതനായത് മുതൽ മരണപ്പെടുന്നത് വരെ സ്ഥാനത്തുതുടരും. എങ്കിലും അവരെ സ്ഥാനത്തു നിന്ന് നീക്കാനുള്ള അധികാരം സുൽത്താന് ഉണ്ടായിരുന്നു.
പ്രവർത്തനമണ്ഡലങ്ങൾ
ഉസ്മാനികൾ ആ തസ്തികയെ ഒന്നുകൂടി മെച്ചപ്പെടുത്തുകയും ജനകീയമാക്കുകയും ചെയ്തു. വ്യത്യസ്ത ദേശങ്ങളിൽ നിന്ന് ഓട്ടോമൻ പ്രദേശങ്ങളിലേക്കെത്തുന്ന അഹ്‌ലുബൈത്തിനെ അവർ പ്രത്യേകം ആദരിക്കുകയും അവർക്ക് താമസ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. അവരുടെ പ്രാർത്ഥനകൾ തങ്ങളുടെ ഭരണകൂടത്തെ ശക്തിപ്പെടുത്തും എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു ഓട്ടോമൻ സുൽത്താന്മാർ. ഓട്ടോമൻ ഭരണകൂടത്തിലെ അധിക സയ്യിദുമാരും മറ്റുദേശങ്ങളിലെന്നപോലെ പ്രബോധനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരായിരുന്നു.
സയ്യിദുമാരുടെ സാമൂഹിക സ്ഥാനം നിലനിർത്തുന്നതിനായും അവരെ പൊതുജനങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നതിനായും പച്ച നിറത്തിലുള്ള തലപ്പാവ് ധരിക്കാൻ അവർ നിർദേശിക്കപ്പെട്ടിരുന്നു. സ്ഥാനക്കയറ്റം ലഭിച്ച് 'ശൈഖുൽ ഇസ്‌ലാം' പദവിയിലെത്തിയാൽ മാത്രമേ അവർക്ക് പച്ചത്തലപ്പാവ് മാറ്റി വെള്ളനിറത്തിലുള്ള തലപ്പാവ് ധരിക്കാൻ നിർദേശമുണ്ടായിരുന്നുള്ളൂ. സയ്യിദുമാർ ചില കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ശിക്ഷക്ക് വിധിക്കപ്പെട്ടാൽ അവരുടെ സ്ഥാനത്തെ മാനിച്ച് പച്ചത്തലപ്പാവ് തലയിൽ നിന്നെടുത്ത് ചുംബനം നൽകി മാറ്റി വെക്കുകയും ശിക്ഷ കഴിഞ്ഞാൽ വീണ്ടും അത് ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു പതിവ്.
References:
- Ayhan Işık, Osmanlı’da Nakıbu’l-Eflrâflık Müessesesi ve Nakıbu’l-Eflrâf Defterleri
- İsmail Hakkı Uzunçarşili, Osmanlilar’da Nakîbü’l-Eşraflik
- Ayhan Işik, Meşîhat Arşivi Belgeleri Işiğinda Seyyidler Ve Nakîbü’l-Eşrâflik Müessesesi
- Muttalip Şimşek, Osmanli Devletiʹnde Nakîbüleşraflik Müessesesi Ve Bu Müesseseye Bağli Kaymakamliklar (19. Yüzyil)
- https://islamansiklopedisi.org.tr/nakibulesraf
- https://www.youtube.com/watch?v=Sl3Ejp2AZyY